കൊച്ചേട്ടന്റെ കത്ത്
പ്രിയ ഡിസിഎൽ കുടുംബാംഗങ്ങളേ,
പ്രിയ ഡിസിഎൽ കുടുംബാംഗങ്ങളേ,അർത്ഥമില്ലാത്ത ചിത്താന്തങ്ങൾക്കായി വീട്ടിലും നാട്ടിലും സമരപരന്പരകൾ നടത്തുന്ന നിരവധി വിദ്യാർഥികൾക്കു മുന്നിൽ, വിദ്യാർഥി സംഘടനകൾക്കു മുന്നിൽ, ഇതാ അർഥമുള്ള സിദ്ധാന്തങ്ങളിലൂടെ പുതു വിപ്ലവത്തിന്റെ വിസിൽ മുഴക്കുന്ന ഒരു വിദ്യാർഥി പ്രതിഭ! സാർത്ഥക് സിദ്ധാന്ത്!ഝാർഖണ്ഡ് സംസ്ഥാനത്തെ റാഞ്ചി നഗരത്തിൽ നിന്നും, സ്വന്തം ബ്ലോഗിലൂടെ ഇന്ത്യൻ വിദ്യാഭ്യാസ മേഖലയെ മുഴുവൻ ഇളക്കി മറിക്കുന്ന ഈ 17കാരൻ പ്ലസ്ടു വിദ്യാർത്ഥിയെക്കുറിച്ചാകട്ടെ, ഇന്നത്തെ കൊച്ചേട്ടന്റെ കത്ത്!
“അസതോ മാ സത്ഗമയ” എന്ന ആദർശവുമായി 1962 ജൂലൈ ഒന്നിന് ഒൗദ്യോഗികമായി ആരംഭിച്ച സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (CBSE) ഇന്ന് ഇന്ത്യയിലെ ഏറ്റവും മികവുറ്റ വിദ്യാദാന സംവിധാനങ്ങളിൽ ഒന്നാണ്.
30000 -ൽ അധികം അഫിലിയേറ്റഡ് വിദ്യാലയങ്ങളിലായി 3 കോടിയിലേറെ വിദ്യാർത്ഥികൾ പഠിക്കുന്ന സിബിഎസ്ഇ സിലിബസിൽ ഇക്കഴിഞ്ഞ ബോർഡ് എക്സാമിന് പത്തിലും പന്ത്രണ്ടിലും മാത്രം പരീക്ഷ എഴുതിയത് 42 ലക്ഷം വിദ്യാർത്ഥികളാണ്. ഇതിൽ പ്ലസ്ടു പരീക്ഷ എഴുതിയ 17.8 ലക്ഷം വിദ്യാർത്ഥികളിൽ ഒരാളാണ് നമ്മുടെ കഥാനായകനായ സാർത്ഥക് സിദ്ധാന്ത്.
സാർത്ഥക് എങ്ങനെയാണ് താരമായത് എന്ന് കൂട്ടുകാർക്ക് അറിയാമോ?ഇക്കഴിഞ്ഞ പ്ലസ്ടു പരീക്ഷയുടെ ഉത്തരക്കടലാസുകൾ ഡിജിറ്റലായി പരിശോധിക്കുവാൻ, സിബിഎസ്ഇ, ഓണ് സ്ക്രീൻ മാർക്കിംഗ് (OSM) എന്ന സംവിധാനമാണ് സ്വീകരിച്ചത്! ഇതനുസരിച്ച് മൂല്യനിർണയം നടത്തി പ്രഖ്യാപിച്ച 2025-26 ലെ സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലത്തിനെതിരെ വിദ്യാർത്ഥികളിൽ നിന്ന് വ്യാപകമായ ആക്ഷേപവും പ്രതിഷേധവുമാണ് രാജ്യമെങ്ങും അലയടിച്ചത്.
നിരവധി വിദ്യാർത്ഥികൾ മാർക്ക് സംബന്ധമായ പരാതികളുമായി മുന്നോട്ടു വന്നു.പതിനായിരക്കണക്കിനു വിദ്യാർത്ഥികൾ വിലാപവും പരിഭവുമായി വിഷമിച്ചപ്പോൾ, ഇത്ര അശ്രദ്ധമായും തെറ്റായും വിലയിരുത്തൽ നടത്തിയ കന്പനിയേത് എന്നാണ് സാർത്ഥക് അന്വേഷിച്ചത്. വിവരാവകാശത്തിലൂടെ ലഭിച്ച തന്റെ പരീക്ഷാപേപ്പറുകൾ പരിശോധിച്ച സാർത്ഥക് ഞെട്ടിപ്പോയി!
ഡിജിറ്റൽ മൂല്യനിർണയത്തിനായി സ്കാൻ ചെയ്ത തന്റെ പല പേജുകളും അവ്യക്തമാണ്! എന്നിട്ടും തന്റെ പേപ്പറുകൾക്ക് ആരോ തോന്നിയപോലെ മാർക്കിട്ടിരിക്കുന്നു!ഈ തിരിച്ചടിയിൽ തന്റെ സ്വപ്നങ്ങൾ തകർന്നടിയാൻ സാർത്ഥക് അനുവദിച്ചില്ല. പകരം, ഒറ്റയ്ക്ക് പോരാടാൻ അവൻ തീരുമാനിച്ചു. മൂല്യനിർണയിത്തിലെ പിഴവ്, അത് ചെയ്ത കന്പനിയുടെ തെറ്റാണ് എന്ന് തുടർച്ചയായ അന്വേഷണത്തിലൂടെ സാർത്ഥക് തിരിച്ചറിഞ്ഞു.
മൂല്യനിർണയത്തിനായി ടെൻഡർ വ്യവസ്ഥകൾ അപ്പാടെ തെറ്റിച്ച് സിബിഎസ്ഇ തെരഞ്ഞെടുത്തത് മുന്പുണ്ടായിരുന്ന ഗ്ലോബറീനാ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേര് മാറ്റി കോയെംപ്റ്റ് എഡ്യൂടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ വന്ന കന്പനിയെയാണ് എന്ന് സാർത്ഥക് മനസിലാക്കി.
2019-ൽ തെലുങ്കാന ഇന്റർമീഡിയറ്റ് പരീക്ഷാഫല വിവാദത്തിന്റെ കാരണമായ കന്പനിയാണ് ഗ്ലോബറീനാ! അന്ന് മൂല്യനിർണയ പിഴവുമൂലം ഇരുപത്തിമൂന്നോളം വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യാനിടയാക്കിയ, കരിന്പട്ടികയിലുള്ള കന്പനിക്ക് ടെൻഡർ വ്യവസ്ഥകൾ മാറ്റിയെഴുതി 17.8 ലക്ഷം വിദ്യാർത്ഥികളുടെ ഭാവി പന്താടാൻ എറിഞ്ഞുകൊടുത്ത ഉത്തരവാദിത്തപ്പെട്ടവർക്കെതിരേ തന്റെ ബ്ലോഗിലൂടെ സാർത്ഥക് അക്രമണം അഴിച്ചുവിട്ടു! സാർത്ഥക് സ്വയം പഴിച്ചില്ല, പരാതി പറഞ്ഞ് നിരാശനായില്ല. സ്വന്തം കഴിവിലും അധ്വാന ഫലത്തിലും ഉറച്ച വിശ്വാസമുണ്ടായിരുന്ന അവൻ തന്റെ കണ്ടെത്തലുകൾ ഇന്ത്യൻ പാർലമെന്റിന്റെ സ്ഥിരം സമിതിക്കു മുന്നിൽ അവതരിപ്പിച്ചു.
ഇന്ന് സിബിഎസ്ഇ ഓഫീസ് ഈ കമ്മിറ്റിയുടെ അന്വേഷണവലയത്തിലാണ്. പ്രിയ കൂട്ടുകാരെ, ഇതൊരു വിദ്യാർഥി സമരത്തിന്റെ ചരിത്രമാണ്. സ്വന്തമായി സിദ്ധാന്തമുള്ള, ബോധ്യങ്ങളും ലക്ഷ്യങ്ങളുമുള്ള ഒരു വിദ്യാർത്ഥി ഒറ്റയ്ക്ക് നടത്തുന്ന സമരം. നമ്മുടെ കേരളത്തിലെ വിദ്യാർത്ഥിസമരങ്ങളുടെ ചരിത്രമെടുക്കൂ.
ഓരോ രാഷ്ട്രീയ പാർട്ടിയുടെയും കുടിപ്പകയുടെയും ഗൂഢലക്ഷ്യങ്ങളുടെയും ഇരകളായി വിദ്യാലയങ്ങളും കോളേജുകളും നിശ്ചലമാക്കി, പഠിപ്പുമുടക്കി, തമ്മിൽ തല്ലി കൊലവിളി നടത്തി പൊതുമുതൽ നശിപ്പിച്ച് ഗുരുനിന്ദയുടെ നികൃഷ്ടകർമങ്ങളിലൂടെ ഗുരുത്വം നഷ്ടമാക്കി ഭാവി ആവിയാക്കുന്ന നിഷേധാത്മക വിദ്യാർത്ഥിസമര ചരിത്രങ്ങളെ അവസാനിപ്പിക്കാൻ സമയമായില്ലേ?വികാരങ്ങൾക്കുപകരം വിചാരവും വിവേകവും ഉപയോഗിച്ച് അനുഭവങ്ങളെ നേരിടാനും അർത്ഥപൂർണമായി രാജ്യനന്മയ്ക്കായി നേരോടെ പോരാടുവാനും സാർത്ഥക് സിദ്ധാന്ത് എന്ന പ്രതിഭയെ നമുക്ക് മാതൃകയാക്കാം.
ആശംസകളോടെ സ്വന്തം കൊച്ചേട്ടൻ